Friday, January 20, 2012

നീ ഒഴികെ...

എല്ലാം അങ്ങിനെ തന്നെയുണ്ട്..

നിന്റെ പൊട്ടു..കണ്മഷിചെപ്പ്.
കുപ്പിവളകള്‍ കൊലുസ് എല്ലാം
അങ്ങിനെ സൂക്ഷിച്ച് വച്ചിട്ടുണ്ട് ഞാന്‍..
കഴിഞ്ഞ ഓണത്തിന് നീ ഉടുത്ത ധാവണി..
തുളസിത്തറയിലേക്ക്  നീ എടുക്കാറുള്ള എണ്ണവിളക്ക്‌..
എല്ലാം അതാതിന്റെ സ്ഥാനത്ത് തന്നെ ഉണ്ട്..
നിനക്ക് ആദ്യമായ് ഞാന്‍ തന്ന പിറന്നാള്‍ സമ്മാനം..
സ്വര്‍ണ്ണ അടപ്പുള്ള ഹീറോ പേന..
നീ എനിക്കായ് എഴുതിത്തന്ന..
ആദ്യത്തെ കവിത...എല്ലാം..
ഇവിടെ സുഭദ്രം..
കഴിഞ്ഞ മഴയത്ത് നമ്മള്‍ ചൂടിയ-
-മഴവില്ലിന്റെ വര്‍ണമുള്ള കുട..
നമ്മുടെ ജാലകത്തിലൂടെ..
നാം കണ്ട അസ്തമയ സൂര്യനും
നിനക്കായ് പൂത്തുനില്‍ക്കുന്ന ചെമ്പകവും..
ഇന്നലെ നീ എന്റെ കവിളില്‍ തന്ന..
ചുംബനത്തിന്റെ ചൂടും,
സകലതും അങ്ങിനെതന്നെ..
നീ ഒഴികെ...

:*:*:*:ചിറകൊടിഞ്ഞ ചിത്രശലഭം:*:*:*:

''ഡിയര്‍ മനു, വിഷ് യൂ ഏ ഹാപ്പി ഓണം
വിത്ത്‌ ലൊവ്, ശ്രീക്കുട്ടി''
ഓണപ്പരീക്ഷ അടുത്തു,അക്കൌണ്ട്സ് ട്യൂഷന് അച്ചു സാറിന്റെ അടുത്ത്‌ പോകുന്ന കാലം..പത്തോളം പേരുണ്ടായിരുന്നു എന്റെ ബാച്ചില്.. അഞ്ച് പെണ്കുട്ടികളും ഞാനടക്കം അഞ്ച് ആണ്കുട്ടികളും.. ഒരു ദിവസം ക്ലാസ്സിനിടയില് സാറ് ഒന്ന് പുറത്ത് പോയി വന്നു.കൂടെ ഒരു കൌതുകവും ഉണ്ടായിരുന്നു,ഒരു ന്യൂകമര്.ജീന്സും ഷോര്ട്ട് ടി ഷര്ട്ടും ഇട്ട ഒരു സുന്ദരി..ബോയ്സ് സാമാന്യ മര്യാദ കാണിച്ചു..``ഏതാണു മോനേ ഫിഗര്’’, തുടങ്ങിയ അത്യാവശ്യ കമന്റ്സ് ഒക്കെ കൊടുത്തു.. പെണ്കുട്ടികള്ക്കാണേല് എന്തോ ഒരു മഹാത്ഭുതം കണ്ട ഭാവമായിരുന്നു..സിറ്റിയില് പഠിച്ചത് കൊണ്ടും ഹിന്ദി സിനിമയുടെ ഒരു സ്ഥിരം പ്രേക്ഷകനായത് കൊണ്ടും ആ വേഷത്തില് പെട്ടെന്ന് കണ്ട ഒരു കൌതുകം മാത്രമേ എനിക്ക് തോന്നിയൊള്ളൂ..പക്ഷെ ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല എന്ന മട്ടില് ആ കുട്ടി ക്ലാസ്സില് ശ്രദ്ധിച്ചു കൊണ്ടിരുന്നു,അവള് മാത്രമേ ക്ലാസ്സില് ശ്രദ്ധിക്കുന്നുണ്ടായിരുന്നുള്ളൂ..ബാക്കിയെല്ലാവരും അവളെയാണ് ശ്രദ്ധിച്ചിരുന്നത്..അങ്ങനെ ഇന്റര്‍ വെല്‍ വരെ പോയി..ഇപ്പോള് അവള് ഓരോരുത്തരെയായി പരിചയപ്പെടുകയാണ്.. പെണ്കുട്ടികള്ക്കെല്ലാം ഒരു ആണ്കുട്ടിയോട് സംസാരിക്കുന്ന നാണവും പെരുമാറ്റവുമാണ്. ആണ്കുട്ടികള് അവരുടെ ഊഴത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ്..എല്ലാം കേട്ടുകൊണ്ടിരിക്കുന്ന എനിക്ക് ഏകദേശം ഒരു ഐഡിയ കിട്ടി അവളെ കുറിച്ച്.
അവളുടെ പേര് ശ്രേയ, പഠിച്ചത് ബംഗ്ലൂരില്, ഇപ്പോള് നാട്ടില് പഠനം തുടരാന് വേണ്ടി വന്നു..അങ്ങനെ എന്റെ ഊഴമെത്തി..ഞാന് മനു വീട് മാങ്ങോട്..``ഓ..മങ്ങോടാണോ എന്റെ വീടും അവിടെയാ
അമ്പലത്തിന്റെ അപ്പുറത്ത്’’. ``അവിടെ ഏതാ?’’ ഞാന് ചോദിച്ചു ''പാലെങ്കില് അറിയോ? അതാ''. എനിക്കേകദേശം ആളിനെ പിടികിട്ടി.. ``ഡിഫന്സില് ഉള്ള?’’. ``അതെ അച്ചന് റിട്ടയര് ആയി..അപ്പൊ നമ്മള് അയല്ക്കാരായി അല്ലെ?’’ അവളുടെ സംസാരത്തില് എല്ലാവരും വീണു..എല്ലാവരെയും കയ്യിലെടുക്കാനുള്ള സൗന്ദര്യവും വിനയവും ഒക്കെ അവള്ക്കുണ്ടായിരുന്നു..വളരെ സോഷ്യല് ആയുള്ള പെരുമാറ്റം. പട്ടാളക്കാര് പൊതുവേ ചൂടന്മാര് ആണെന്ന് കേട്ടിട്ടുണ്ട്, അത് കൊണ്ട് തന്നെ ഒന്നു അകന്ന് നില്ക്കുന്നതാണു ബുദ്ധി എന്നെനിക്ക് തോന്നി..
അങ്ങനെ അന്നത്തെ ക്ലാസ്സ് കഴിഞ്ഞു..ബൈകിന്റെ അടുത്തേക്ക് നടന്നു ഞാന്..പുറകില് നിന്നൊരു വിളി ''ഹലോ മനു''..ഞാന് തിരിഞ്ഞു നോക്കി..ശ്രേയയാണ് വിളിച്ചത്..''എനിക്കൊരു ലിഫ്റ്റ് തരുമോ?''അത്രനേരം എല്ലാവരെയും കൊച്ചാക്കി കണ്ടിരുന്ന എന്റെ ഉള്ള് ഒന്നു കിടുങ്ങി..പക്ഷെ ഒരു പെണ്കുട്ടിയാണ് ചോദിച്ചത് ചെറുതാവാന് ഞാന് ഒരുക്കമായില്ല..അവള് പുറകില് കയറി..കുറെ സംസാരിച്ചു,എനിക്കൊന്നും മനസ്സിലായില്ല അപ്പോഴത്തെ ആവേശത്തില് കേറിക്കോളാന് സമ്മതിച്ചതാണ്, ഒരു വലിയ ചാക്ക് തലയില് കയറ്റി കൊണ്ട് പോവുന്ന അവസ്ഥയായിരുന്നു എനിക്ക്, ചുറ്റുപാടും തിരിഞ്ഞ് നോക്കാന് എന്റെ നാണം സമ്മതിച്ചില്ല. റോഡില് എല്ലാവരും ഞങ്ങളെത്തന്നെ ശ്രദ്ധിക്കുന്നു. ഗ്രാമപ്രദേശം ആയത് കൊണ്ട് അവളുടെ വേഷം അവിടെ ആര്ക്കും പെട്ടെന്ന് ദഹിച്ചില്ല അതായിരുന്നു എല്ലാവരുടെയും നോട്ടം.
അവളുടെ വീട് എത്തി അവളുടെ അച്ഛന് കപ്പടാ മീശക്കാരന് പുറത്ത് തന്നെ നില്പുണ്ടായിരുന്നു..ഇയാളെ പറ്റി കേട്ടിട്ടേ ഒള്ളൂ,നല്ല ഉരുക്കുപോലത്തെ ശരീരം.. മുഖത്ത് പക്ഷെ അവളുടെ മുഖത്തുള്ള അതെ വിനയം..എന്നാലും എനിക്ക് ചെറിയ പേടി ഉണ്ടായിരുന്നു. മിലിട്ടറി ആണ് എങ്ങനെ പ്രതികരിക്കും എന്നറിയില്ലല്ലോ?അവള് ബൈക്കില് നിന്നും ഇറങ്ങി..''ഹായ് പപ്പാ..ഇത് മനു നമ്മുടെ നൈബര്, എന്റെ ക്ലാസ്സ്മൈറ്റ്''.''വരൂ മനു കയറീട്ട് പോവാം'' അവള്ടെ അച്ചന് പറഞ്ഞു. ഹാവൂ സമാധാനം, എന്നാലും വീട്ടില് കയറാനൊന്നും ഞാനില്ലേ..''പിന്നെയാവാം എന്ന് പറഞ്ഞു ഞാന് ബൈക്ക് സ്റ്റാര്ട്ട് ചെയ്തു. അവര് രണ്ടുപേരും വിടാന് മനസില്ല..''വാ ഇതുവരെ വന്നതല്ലേ?'' ഞാന് ഇറങ്ങി ചെന്നു. അവരുടെ സംസാരം അച്ചനും മോളും തമ്മിലുള്ളതായിരുന്നില്ല, ഒരേ ക്ലാസ്സില് പഠിക്കുന്ന രണ്ടുപേര് സംസാരിക്കുന്നത് പോലെ. എന്നെ പരിചയപ്പെട്ടു..അവളെപ്പോലെ തന്നെ മേനോന് അങ്കിളും നല്ല ഫ്രണ്ട്ലി ആയിരുന്നു.''മനു ഇനി ഇവളേം കൂട്ടി പോവൂ എന്നും''എന്നായി അങ്കിള്. മനസ്സില്ലാ മനസ്സോടെ ഞാന് സമ്മതിച്ചു..വീട്ടില് അമ്മ അറിഞ്ഞാല് തലവെട്ടുമോ എന്നായിരുന്നു എന്റെ ചിന്ത.
യാത്ര പറഞ്ഞിറങ്ങുമ്പോള് അവള് മൊബൈല് നമ്പര് വാങ്ങി.പൂമുഖത്തെ ഒരു സ്ത്രീയുടെ ഫോടോയില് മാലയിട്ട് വിളക്ക് കൊളുത്തിയിട്ടുണ്ട്.അവള്ക്ക് അമ്മയില്ല എന്ന് മനസ്സിലായി. ബൈക്കില് കയറിയപോള് മൊബൈല് ഫോണില് ഒരു മേസേജ്. ''ഡാ പൊട്ടാ നിന്റെ ബൈക്കില് ഏതാ ഒരു ചരക്ക്?'' അഭിയുടെ ആയിരുന്നു മേസേജ് . എനിക്കാ ചോദ്യം ഇഷ്ടപ്പെട്ടു.വീട്ടില് എത്തി,''എന്താ നിന്റെ മുഖം ഇഞ്ചി കടിച്ച പോലെ?''ഞാന് അമ്മയോട്‌ കാര്യങ്ങള് പറഞ്ഞു..ഒരു വലിയ വെടിക്കെട്ട് കാത്ത് കാത് പൊത്തുന്ന കുട്ടിയെപോലെ നിന്ന് ഞാന് തിരിഞ്ഞു നോക്കി, അത്ഭുതം പൊട്ടിത്തെറിക്കു പകരം പൊട്ടിച്ചിരി,കൂട്ടിനു രമേച്ചിയും. മൊത്തത്തില് എനിക്ക് ആ സൌഹൃദത്തില് തെറ്റൊന്നും കണ്ടെത്താന് കഴിഞ്ഞില്ല.അന്ന് രാത്രി കിടക്കാന് നേരം മൊബൈലില് ഒരു മേസേജ് , ''രാവിലെ മറക്കല്ലേ,ഗുഡ്നൈറ്റ് മനു'' മേസേജ്നു മറുപടി കൊടുത്ത് സുഖമായി കിടന്നുറങ്ങി..
ഞങ്ങള് നല്ല അടുത്ത സുഹൃത്തുക്കള് ആയി. അവളുടെ അച്ഛനോടും നല്ല കൂട്ടായി.അവര് എന്ത് കാര്യത്തിനും എന്നെ വിളിച്ചു..അച്ചനും മോളും ഞാനും ഞങ്ങള് അടിച്ചു പൊളിച്ചു ആ ഓണക്കാലം .ഞങ്ങള് കാറെടുത്ത് സിറ്റിയില് കറങ്ങാന് പോയി, സായന്ത്നങ്ങളില് ബീച്ചില് കളിക്കാന് അങ്ങനെ സൌഹൃദത്തിന്റെ ഒരു പുതിയ ലോകത്തായിരുന്നു ഞങ്ങള് ജീവിച്ചത്. ആദ്യമായി ഞാന് ജുബ്ബ ഇടുന്നത് ആ ഓണക്കാലത്താണ്, മേനോന് അങ്കിള് വാങ്ങിത്തന്ന കസവിന്റെ മുണ്ടും ജുബ്ബയും ഉടുത്ത് ഞാന് അവരുടെ വീട്ടില് സദ്യ ഉണ്ണാന് പോയി. പട്ടുപാവാടയും ബ്ലൌസും കയ്യില് കുപ്പി വളകളുമൊക്കെ അണിഞ്ഞ് ശ്രീക്കുട്ടി മുറ്റത്ത് തന്നെ നില്പ്പുന്ടായിരുന്നു. കിലുങ്ങുന്ന കൈകളുമായി എനിക്ക് പായസം വിളമ്പിയപ്പോള് ജീന്സും ഷോര്ട്സും ഇട്ട് നടന്ന ശ്രേയ എന്ന മോഡേണ്ഗേള് ശ്രീക്കുട്ടി എന്ന വള്ളുവനാടന് പെണ്കുട്ടി ആയി മാറിയ കാഴ്ച എന്റെ നാവിന്‌ പായസം പോലെ കണ്ണിനും മധുരമേകി. അങ്ങനെ ആ വെക്കേഷന് അവസാനിക്കാറായി. ഒരുദിവസം ഞെട്ടലോടെയാണ് ഞാന് ഉണര്ന്നത്..വിളിച്ചുണര്ത്തി അമ്മയാണ് പറഞ്ഞത്. ''പാലെങ്ങിലെ ആ കുട്ടീടെ അച്ഛന് മരിച്ചുത്രേ, നീ ഒന്ന് ചെല്ലടാ''..ഞാന് ആകെ മരവിപ്പിലായിരുന്നു,ഇന്നലെ വൈകീട്ട് കൂടി ഞാന് അവിടെ പോയി അങ്കിളിന്റെ കൂടെ കുറെ നേരം ബാട്മിന്ടന് കളിച്ചതാണ്. എന്ത് പറ്റി അറിയില്ല, ഞാന് വേഗം പാലെങ്ങിലെക്ക് ഓടി.അവിടെ ഒരുപാട് ആളുകള് കൂടിയിട്ടുണ്ട്. മുറ്റത്തും റോട്ടിലും അമ്പലപ്പറമ്പിലുമൊക്കെ കാറുകളും മറ്റു വാഹനങ്ങളും. ഉമ്മറത്ത് അങ്കിളിനെ കിടത്തീട്ടുണ്ട്.ആരോ പറഞ്ഞു''ഹാര്ട്ട് അറ്റാക്ക് ആയിരുന്നത്രെ''.ശ്രീകുട്ടിയെ അവിടെയെങ്ങും കാണുന്നില്ല.ഞാന് കുറെ നേരം ഉമ്മറത്ത് അങ്കിളിനെ നോക്കി നിന്നു, പെട്ടെന്നവള് മുന്നില് വന്നു നിന്നു..നിറഞ്ഞു കരയാന് മുറ്റി നില്കുന്ന കണ്ണുകള്.''മനു എപ്പോ വന്നു? പപ്പ എന്നെ ഒറ്റക്ക്യാക്കി പോയി'' അവിടെയാണ് ഞാന് ശ്രീക്കുട്ടിയെ ശരിക്കും കണ്ടത്.എന്നും കളിച്ചും ചിരിച്ചും നടന്ന ശ്രീകുട്ടിയുടെ മറ്റൊരു മുഖം അന്നാദ്യമായി കണ്ടു, പിന്നീടൊരിക്കലും കുപ്പിവളക്കിലുക്കം പോലെ ചിരിക്കുന്ന പൂമ്പാറ്റയെപ്പൊല് പറന്ന് നടക്കുന്ന ആ പഴയ ശ്രീക്കുട്ടിയെ ഞാന് കണ്ടിട്ടില്ല, എന്നത്തേയും പോലെ ഓണം ഒടുക്കം ചതയം നാളില് ചതിച്ച് തന്നെ പോയി. ശേഷക്ക്രിയകള് ഒക്കെ കഴിഞ്ഞു തറവാട്ടില് ബന്ധുക്കള് ഉണ്ടായിരുന്നതിനാല് അവളെ ഒന്ന് ആശ്വസിപ്പിക്കാന് പോവാന്പോലും എനിക്ക് തോന്നിയില്ല.സത്യം പറഞ്ഞാല് അവളെ ആശ്വസിപ്പിക്കാനുള്ള കരുത്ത് എനിക്കില്ലായിരുന്നു.എങ്കിലും ഞാന് വിളിച്ചു അവളെ പലതവണ..അവളുടെ വിഷാദസ്വരത്തിന് മാറ്റം വന്നിരുന്നില്ല.
ഒരാഴ്ച കഴിഞ്ഞപ്പോള് അവള് എന്നെ വിളിച്ചു പറഞ്ഞു ''മനു ഞാന് ബാംഗ്‌ളൂര്‍ പോവാണ്.അങ്കിളും ആന്റിയും നിര്ബന്ധിക്കുന്നു,പിന്നെ ഇവിടെ ആരുമില്ലല്ലോ..ഒരുപാട് ഫ്രണ്ട്സിന്റെ ഇടയില് നിന്നു പപ്പയുടെ കൂടെ ഇവിടെ വരുമ്പോള് ആരും കൂട്ടിനുണ്ടാവില്ലല്ലോ എന്ന വിഷമമായിരുന്നു..പക്ഷെ നീ ഒരാള് ആ ഒരുപാട് ഫ്രണ്ട്സിനു പകരമായിരുന്നു, നിന്നേം കൂടി മിസ്സ് ചെയ്യാന് പോവാണ് ഞാന്'' ഒരുപാട് വിഷമങ്ങള് പറഞ്ഞു അവള് പോയി. ശൂന്യത നിറഞ്ഞ നാളുകള്. പുറത്തൊന്നും പോവാന് ഒരു മൂടും ഇല്ല. ഒറ്റക്കിരുന്നു ചാനല് മാറ്റി കളിച്ചു. പെട്ടെന്ന് മൊബൈല് അടിച്ചു..''ഹലോ മനു സുഖാണോ നിനക്ക്? കാര്ഡ് എടുക്കാത്തൊണ്ടാ ഞാന് വിളിക്കാഞ്ഞത്..കുഴപ്പമില്ല ഞാന് ഇവിടെ കമ്പ്യൂട്ടര് ക്ലാസ്സിനു ചേര്ന്നു, നിനക്ക് സുഖമല്ലേ?അടിച്ചു പൊളിയൊക്കെ നടക്കുന്നില്ലേ? റിസള്ട്ട് വന്നാല് നോക്കി പറയണേ''.അതിനു ശേഷം അവള് ഇടക്കൊക്കെ വിളിച്ചു.എന്നും മേസേജ് അയച്ചു..വിഷമങ്ങളും സന്തോഷങ്ങളും എന്നോട് പങ്ക് വച്ചു. ഒരു കസിന് കൂട്ടായി ഉണ്ടെന്നു പറഞ്ഞിരുന്നു അവള്. പക്ഷെ ആ കൂട്ട് ശല്യം ആയി തുടങ്ങി അവള്ക്ക്,അവന്റെ കയ്യിലിരുപ്പ് ശരിയല്ല വിഷമമാണ് എന്നൊക്കെ പറഞ്ഞു ഒരിക്കല്, അവളെ നല്ലോണം ഒന്ന് ചൂടാക്കി ഞാന് ''നിനക്ക് നാണമില്ലേ ഒരുത്തന് ഇങ്ങനെ ശല്യം ചെയുന്നു എന്നും പറഞ്ഞോണ്ട് ഇരിക്കാന് അവനിട്ട് നല്ല ഒരു ഡയലോഗ് കൊടുക്ക്''..അത് അവള്ക്ക് ശരിക്കും കൊണ്ടു.''പിറ്റേ ദിവസം വിളിച്ച് ഒരു താങ്ക്സും കിട്ടി, അങ്ങനെ ആ സൌഹൃദം മുന്നോട്ട് പോയി.അതിനിടെ ഒരു ദിവസം അവള് എന്നോട് ബാംഗ്ലൂരില് ചെല്ലാന് പറഞ്ഞു..ഒരു സര്പ്രൈസ് ഉണ്ടെന്നു പറഞ്ഞാണ് വിളിച്ചത്.ഞാന് പോയി ഒരു കോഫിഷോപ്പില് അവള് എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. നീണ്ട ഖദര് ഖുര്തയും പാന്റ്സും ആണ് അവള് ധരിച്ചിരുന്നത്.. ഡ്രസ്സില് മാത്രമല്ല ആ മാറ്റം അവളുടെ മുഖത്തും ഉണ്ട്. അവള് ഫോണെടുത്ത് ഹിന്ദിയില് ആരോടോ വരാന് പറഞ്ഞു..എന്നിട്ട് എന്റെ നേരെ തിരിഞ്ഞു ''ഡാ നീ ആകെ മാറിയല്ലോ?ഉം തടിച്ചു നീ''.``പക്ഷെ ശ്രീ നിനക്കിതെന്ത് പറ്റി?നീ വല്ലാണ്ടെ മാറി,പഴയ ആളെ അല്ല നീ ഇപ്പോള്, നീ എന്തൊക്കെയോ എന്നോട് മറച്ചു വച്ചിരുന്നു അല്ലെ?''എന്റെ വാക്കുകള് അവളുടെ കണ്ണുകള് നിറച്ചു. ഞാന് ഒന്നും മിണ്ടിയില്ല അവളും.
പെട്ടെന്ന് ഒരാള് ഞങ്ങളുടെ മൌനം ഭേദിച്ച് കൊണ്ട് കടന്നു വന്നു.''ഹലോ ശ്രേയ'', എന്റെ നേരെ തിരിഞ്ഞു ''മനു റൈറ്റ്?''..നീണ്ടു മെലിഞ്ഞ് വെള്ളാരം കണ്ണുകള് ഉള്ള അവന് ജുബ്ബയും ജീന്സും ധരിച്ചിരുന്നു. ശ്രീക്കുട്ടി എനിക്കവനെ പരിചയപ്പെടുത്തി. അവന് വേഗം പോയി.
അവള് പറഞ്ഞു തുടങ്ങി ആ പ്രണയത്തിന്റെ തുടക്കം. അവന്റെ പേര് സിയാദ്ബാദ്ഷാ..ഏതോ പേരുകേട്ട ഗസല് ഗായകന്റെ മകനാനത്രേ..അവനും നല്ല ഗായകന് ആണ്.
അവനെയും അവന്റെ പാട്ടിനെയും ശ്രീകുട്ടി ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടെന്ന് മനസ്സിലായി. രജിസ്റ്റര് മാരേജ് ചെയ്ത് ഒരുമിച്ച് താമസിക്കാനാണ് അവരുടെ പ്ലാന്. ശ്രീക്കുട്ടിക്ക് അങ്കിളിന്റെയും ആന്റിയുടെയും കൂടെ മടുത്തു എന്നാണു അവളുടെ വാക്കുകളില് നിന്ന് എനിക്ക് മനസ്സിലായത്. മാരെജിനു സാക്ഷിയൊപ്പിട്ട് ഒരു ഓള് ദി ബെസ്റ്റും പറഞ്ഞു ഞാന് നാട്ടിലേക്ക് മടങ്ങി.പിന്നെയും അവള് വിളിച്ചു കുറെ തവണ.പക്ഷെ ആ വിളികളുടെയും സംസാരത്തിന്റെയും അകലം കൂടിക്കൊണ്ടിരുന്നു.ഞാന് അറിഞ്ഞു കൊണ്ട് തന്നെ ഒഴിഞ്ഞു മാറുകയായിരുന്നു അവരുടെ ഫാമിലി ലൈഫില് നിന്നും.
എട്ട് മാസങള്ക്ക് ശേഷം അവള് എന്നെ വീണ്ടും വിളിച്ചു എന്റെ പിറന്നാള് വിഷ് ചെയ്യാന്,അവളുടെ ശബ്ദത്തിനു അന്ന് ആ സ്വരമായിരുന്നു അങ്കിള് മരിച്ച അന്ന് ഉണ്ടായ അതെ വിഷാദ സ്വരം. അവളുടെ നിറഞ്ഞ കണ്ണുകള്കൂടിയ മുഖം എന്റെ മനസ്സില് തെളിഞ്ഞു അപ്പോള്..''സിയാദ് എന്ത് പറയുന്നു?''
അവള് പറഞ്ഞു ''ഞങ്ങള് പിരിഞ്ഞു, ആറ് മാസമായി.ഞാന് ഇപ്പോള് ഡല്ഹിയില് ആണ് ഒരു കമ്പ്യൂട്ടര് സെന്റെറില് ജോലി ചെയുന്നു.''ഞാന് അവളോട് നാട്ടിലേക്ക് വരാന് പറഞ്ഞു.അവള് വരാം എന്ന് സമ്മതിക്കുകയും ചെയ്തു.പിന്നീടവള് എന്നെ വിളിച്ചില്ല. പഴയ നമ്പര് ഉപേക്ഷിച്ചിരിക്കുന്നു എന്ന് വിളിച്ച് നോക്കിയപ്പോള് മനസ്സിലായി.
അലാറം അടിച്ചത് കേട്ടാണ് എണീറ്റത്, അപ്പോള് മെസെജ്? മൊബൈല് എടുത്ത് നോക്കി. മൂന്ന് മെസെജുകള് ഉണ്ട്. അത് രണ്ട് എണ്ണം ഓഫീസില് ഉള്ള ഫ്രണ്ട്സ് ആണ് ഒന്ന് നവീന്, എല്ലാവരും ഓണം വിഷ് ചെയ്തതാണ്.പക്ഷെ അപ്പോള് ഞാന് കണ്ടതൊരു സ്വപ്നമായിരുന്നോ?
ശ്രീകുട്ടിയുടെ നമ്പരില് വിളിച്ചു നോക്കി. ആ നമ്പര് ഇപ്പോഴും ഓഫ് ആണ്.അവസാനം അവള് വിളിച്ചത് ഒരു ബൂത്തില് നിന്നായിരുന്നു.
ശ്രീകുട്ടി നീ എവിടെ? എവിടെയെങ്കിലും ഒറ്റക്കിരുന്നു കരയുകയാണോ?എന്നെങ്കിലും നീ തിരിച്ച് നിന്റെ പാലെങ്കില് തറവാട്ടില് വരില്ലേ?ആ തുളസിത്തറയില് ദീപം തെളിയിക്കാന് എന്നെങ്കിലും വരുമെന്ന് ഞാന് വെറുതെയെങ്കിലും പ്രതീക്ഷിക്കുന്നു ഇപ്പോഴും.

വിടതരൂ

പ്രേമം ചരമമടഞ്ഞ ഒരു
നട്ട പാതിരാവിലാണ്‌,
നീയെന്റെ ഉള്ളില്‍ മാറ്റത്തിന്റെ
കനല് ചൂള കൂട്ടിയത്‌..

ഘനീഭവിച്ച മനസ്സിലെ,
തണുത്ത ചിന്തകളില്‍..
വിപ്ലവത്ത്ിന്റെ ചുവന്ന നൂലുകള്‍
എന്നോ..ഇഴയകന്നു കഴിഞ്ഞിരിക്കുന്നു..

നിന്റെ പുസ്തകത്ത്ിലെ
ഉണങ്ങിയ പനിനീര് പുഷ്പം..
എന്റെ നെഞ്ചിലെ നഖക്ഷതങ്ങള്‍,
എല്ലാം എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു..

പ്രണയമൂര്‍ച്ചകളിലെ പകലുരാവുകള്‍ക്കപ്പുറം
നാം പൂത്തൂലഞ്ഞ പുഷ്പവാടികളില്‍..
ചെമ്പകo സുഗന്ധം പരത്തി..
ഗുള്‍മോഹര്‍ ചുവന്ന വിപ്ലവപ്പൂക്കളാല്‍ മെത്തയൊരുക്കി ..
നിലാവിന്റെ പുതപ്പില്‍ ചുരുണ്ട്‌ നാം ഉറങ്ങി..

നിന്‍ചൊടികളില്‍, ഉരോചങ്ങളില്‍..
സുമധ്യയില്‍ എരിഞ്ഞ തീജ്വാലകളില്‍
ഞാനെന്‍ യൌവനം തളിച്ചണച്ചപ്പോള്‍
നിനക്ക് ഞാന്‍ പ്രാണനായിരുന്നു..

മെഴുക്‌മേഘങ്ങള്‍ കുടചൂടുമ്പോള്‍,
എന്നിലെ നിഴല്‍പാടുകള്‍ മാഞ്ഞുപോകുന്നു..
വിചാരങ്ങള്‍ വീണ്ടും
എന്റെ തീരങ്ങളില്‍ വന്നടിയുമ്പോള്‍,
കനവിന്റെ ഇരിപ്പിടം ഇനിയെന്തിനു..