Thursday, April 4, 2013

=പെയ്തൊഴിയും മുമ്പേ=


തലേന്നത്തെ ചാറ്റല്‍ മഴ ടാറിടാത്ത പഞ്ചായത്ത് റോഡിനെ നന്നായി നനച്ചിട്ടുണ്ട്. ഒരുപാട് നാള്‍ക്ക് ശേഷമാണ് സ്വന്തം നാട്ടിലെ ഈ പാതയോരത്ത് കൂടി ഇങ്ങനെ ജോഗിംഗ് ചെയ്യാന്‍ കഴിയുന്നത്. ഒരുകാലത്ത് ഇതിലൂടെ നടന്നു കാക്കാതോടും കടന്നായിരുന്നു സ്ക്കൂളില്‍ പോയിരുന്നത്. തോട് കടന്നു വരമ്പത്ത് കൂടെ നടക്കുമ്പോള്‍ ഹവായ് ചെരുപ്പില്‍ ചെളി നിറഞ്ഞു കാല്‍ വഴുതുന്നുണ്ടാവും. സ്ക്കൂളിലെത്തുംപോഴേക്കും ചന്ദന നിറത്തിലുള്ള യൂണിഫോം ഷര്‍ട്ടും കാപ്പി കളര്‍ പാന്റും ചെളി തെറിച്ച് ചിത്രം വരച്ച്ചിട്ടുണ്ടാവും. സത്യഭാമ ടീച്ചറുടെ ശകാരം ഇന്നും കാതില്‍ മുഴങ്ങുന്നു.
പാതയോരത്ത് ചെറിയ നീര്‍ച്ചാലുകളില്‍ പരലുകള്‍ തത്തി ക്കളിക്കുന്നു. തവളക്കുഞ്ഞന്മാര്‍ ഇക്കരെ അക്കരെ ചാടി തുടിക്കുന്നു. നീര്‍ച്ചാലുകള്‍ അവസാനിക്കുന്നത് പാതയുടെ വലത് വശത്ത് തുടങ്ങുന്ന വയലിലാണ്. വയലിന്റെ ഒരറ്റം മഞ്ഞു മൂടിയിരിക്കുന്നു. പെട്ടെന്നൊരു അലര്‍ച്ചയോടെ മഴപെയ്തു, പാതയോരത്ത് വയലിന് അഭിമുഖമായി നില്‍ക്കുന്ന പൊളിഞ്ഞ് വീഴാറായ കെട്ടിടത്തിലേക്ക് ഓടി കയറി. ഹോ എത്ര നാളായി ഇങ്ങനെ ഒന്ന് നനഞ്ഞ കുളിരാന്‍ കൊതിച്ച് നടക്കുന്നു. പഴയൊരു കവിതയുടെ രണ്ടു വരി മൂളി..
''മഴയെനിക്കിഷ്ടമാണെന്നും,
തുടം പെയ്തിറങ്ങവേ കുട ചൂടി നില്‍ക്കുമ: പുലരിയും ''
കുട്ടികളുടെ കലപില ശബ്ദം കേട്ടാണ് തിരിഞ്ഞ് നോക്കിയത്. പാതി കെട്ടിയ ഭിത്തിയുടെ ചുവരുകളില്‍ നിന്നും കുമ്മായം അടര്‍ന്നു വീഴാന്‍ തുടങ്ങിയിരിക്കുന്നു. അവക്കപ്പുറം വെളുത്ത തൊപ്പിയിട്ട കുരുന്നുകള്‍ കലപില കൂട്ടുന്നു. തട്ടമിട്ട കുഞ്ഞോമനകള്‍ കരഞ്ഞും ചിരിച്ചും പാട്ട് പാടിയും ഖുര്‍ആന്‍ വായിച്ചും ഇരിക്കുന്നു. അതൊരു മദ്രസയായിരുന്നു. എത്ര നേരത്തെയാണീ കുരുന്നുകള്‍ ഇവിടെ എത്തിപ്പെടുന്നത്. കൌതുകമായ ആ കാഴ്ച്ച കണ്ടുകൊണ്ട് നില്‍ക്കുമ്പോള്‍ പെട്ടെന്ന് കുട്ടികള്‍ നിശബ്ദരായി. വെള്ളതലപ്പാവ് ധരിച്ച് നെഞ്ച് വരെ താടി നീട്ടി വളര്‍ത്തിയ ഉസ്താദ് അവിടേക്ക് കടന്നു വന്നതായിരുന്നു കുട്ടികളുടെ പെട്ടെന്നുള്ള നിശബ്ദതക്ക് കാരണം.
''അസ്സലാമു അലൈക്കും''
ഉടനെ തന്നെ ഒരു വലിയ ശബ്ദത്തോടെ കുട്ടികളെല്ലാം ഒരുമിച്ച് ഉസ്താദിനെ അഭിവാദനം ചെയ്തു.
ഉസ്താദ് താടിയില്‍ തടവിക്കൊണ്ട് കുട്ടികളോടായി പറഞ്ഞു.
''ആ എല്ലാരും താരീഖ് എടുത്ത്തോളീന്‍, ന്നിട്ട് മൂന്നാമ്മത്തെ ഏടിലെ ഭാഗം ഞാന്‍ വായിക്കുന്നത് പുസ്തകത്തില്‍ നോക്കി നോട്ടിലെക്ക് പകര്ത്തിക്കോ''
കുട്ടികള്‍ എല്ലാവരും നോട്ട് എഴുതിയെടുക്കാന്‍ തയ്യാറായി ഇരുന്നു.
''ഉസ്താദ് വായിച്ച് തുടങ്ങി
''രണ്ടാം ഖലീഫ ഉമര്‍ (റ) തന്റെ മന്ത്രിയോട് ആരാഞ്ഞു, 'അറേബ്യയില്‍ എത്ര മനുഷ്യര്‍ പട്ടിണി കിടക്കുന്നുണ്ട്?
"അമീറുല്‍ മുഅ്മിനീന്‍.. എന്റെ അറിവില്‍ ആരുമില്ല തന്നെ." മന്ത്രി മറുപടി പറഞ്ഞു.'
"കഷ്ടം.. നിനക്കും ഉമറിനും നാശം. ആ മലഞ്ചെരുവിലതാ ഉമറിനുള്ള ശിക്ഷ വിശന്നുറങ്ങുന്നു. നീയിവിടെ ഉറങ്ങുകയാണോ? എന്റെ കൂടെ വരിക!'
ഉമര്‍ അയാളെയും കൂട്ടി പൊതു ഖജനാവിന്റെ അടുത്തു ചെന്നു. അതിന്റെ കാവല്‍കാരനോട് അത് തുറക്കാന്‍ പറഞ്ഞു. വലിയ ഒരു ചാക്ക് ധാന്യം തന്റെ തലയിലേക്കു വെച്ചു തരാന്‍ ഉമര്‍ തന്റെ മന്ത്രിയോട് പറഞ്ഞു.
ഉസ്താദ് അല്‍പ നേരം നിശബ്ദനായി നിന്നു, മൂന്നാമത്തെ ബെന്ജില് ഇരിക്കുന്ന കുട്ടിയിലാണ് ഇപ്പോള്‍ ഉസ്താദിന്റെ ശ്രദ്ധ. അവന്‍ എഴുതുകയും ഇടയ്ക്കിടെ ഉറങ്ങി വീഴാന്‍ പോവുകയും ചെയ്യുന്നുണ്ട്. വിശപ്പ് കൊണ്ടോ ഒരുപക്ഷെ നേരത്തെ എഴുന്നെറ്റ് വന്നത് കൊണ്ടോ അവന്റെ മുഖം വല്ലാതെ ക്ഷീണിതമാണ്.
''വീരാന്‍ കുട്ടി'' ഉസ്താദ് വിളിച്ചു. തൂങ്ങി വീഴാന്‍ പോവുകയല്ലാതെ അവന്‍ ആ വിളി കേട്ടില്ല.
''വീരാന്‍ കുട്ടി, ഡാ ശേയ്ത്താനെ.'' ഉസ്താദ് നീട്ടി വിളിച്ചു. അവന്‍ ഞെട്ടി എഴുന്നേറ്റ് നിന്നു.
''ഇജാ ബുക്കും എടുത്ത്തിട്ടിങ്ങട്ട് എറങ്ങി ബാ'' ഉസ്താദ് ശൌര്യത്തോടെ അവനോട്‌ പറഞ്ഞു.
വിറയ്ക്കുന്ന കൈകളുമായി പുസ്തകം എടുത്തുകൊണ്ട് ആ കുരുന്നു ഉസ്താദിന്റെ അടുത്തേക്ക് നടന്നു. ഭയം കൊണ്ടവന്റെ മുഖം ചുവന്നു തുടുത്തിരുന്നു.
''നോക്കട്ടെ അന്റെ എയ്ത്ത്...''ഉസ്താദ് പുസ്തകം വാങ്ങി വായിച്ചു.
''ഉമര്‍ തലയിലേക്ക് കയറാന്‍ മന്ത്രിയോട് പറഞ്ഞു...എന്താടാ ഈ എയ്തി വെച്ച്ചിരിക്കണത്? എബടെ അന്റെ താരീഖ് പുസ്തകം ''
അവന്‍ തല താഴ്ത്തി നിന്നു.
''ഇജ്ജിനി താരീഖ് പുസ്തകോം കൊണ്ടന്നു നോട്ടും മുയ്മിച്ച്ചിട്ട് കേറിയാ മതി ഇങ്ങട്ട്, ഹും പൊയ്ക്കോ..''
അവന്‍ ഇറങ്ങി നടക്കാന്‍ തുനിഞ്ഞു തിരിഞ്ഞു നിന്ന് എല്ലാവരോടുമായി പറഞ്ഞു.
''അസ്സലാമു അലൈക്കും''
അവന്‍ തനിക്കെതിരെയാണ് നടന്നു വരുന്നത്. വേഗം തൂണിന്റെ മറവിലേക്ക് നിന്ന് കൊണ്ട് അവനെ വീക്ഷിച്ചു. അവന്റെ കണ്ണുകള്‍ നിറയുന്നുണ്ടോ? ഏയ്‌ ഇല്ല. കാറ്റില്‍ മഴത്തുള്ളികള്‍ ഊത്താലടിച്ച് അവന്റെ മുഖം നനഞ്ഞു..ഇനി അവന്‍ കരഞ്ഞാലും ആരും കാണില്ല. മദ്രസയുടെ പടവുകള്‍ കടന്നു ആ മഴയിലെക്കവന്‍ ഇറങ്ങി നടന്നു.
ഉസ്താദ് വീണ്ടും വായിച്ച് തുടങ്ങി.
''മന്ത്രി ഉമറിനോടു പറഞ്ഞു: 'അമീറുല്‍ മുഅ്മിനീന്‍.... താങ്കളത് എന്റെ ചുമലിലേക്ക് പിടിച്ച് തരിക. ഞാനിവിടെ നില്ക്കുമ്പോള്‍ ഈ ഭാരം അങ്ങ് ചുമക്കുകയോ?"
കോപത്തോടെ ഖലീഫാ ഉമര്‍ ചോദിച്ചു: "നാളെ വിചാരണ ദിവസം ദൈവത്തിന്റെ മുമ്പില്‍ എന്റെ എല്ലാ പാപ ഭാരങ്ങളും നീ ചുമക്കുമോ?''
മഴത്തുള്ളികള്‍ ചിതറി നനഞ്ഞ കവിളിലൂടെ ഇളം ചൂടുള്ള ഒരു വര ചുണ്ടോടടുക്കുന്നത് അറിഞ്ഞു. അതിനു ഉപ്പിന്റെ രുചിയായിരുന്നു. വീരാന്‍ കുട്ടിയുടെ പിറകെ ആ മഴയിലേക്കിറങ്ങി നടന്നു.

Saturday, November 10, 2012

ഞാന്‍ രക്തസാക്ഷി


ഞാന്‍ രക്തസാക്ഷി,
ഉള്ളിന്റെ വിള്ളലുകളില്‍ വേര്‍ചുറ്റിയ
ആദര്‍ശങ്ങളെ ചുവന്ന തെരുവുകള്‍ക്ക്,
കണക്കെഴുതികൊടുക്കാതെ നെഞ്ചോട് ചേര്‍ത്തവന്‍.
പ്രതീക്ഷകള്‍ ചര്‍ദ്ധിച്ച ചുവന്ന രക്തക്കട്ടകള്‍ ഉരുക്കി,
കൊടിയില്‍ ചായം പിടിപ്പിച്ചവര്‍ സഹയാത്രികര്‍.

വിപ്ലവത്തിന്റെ പഴകിയ വടിവാളുകള്‍
മാറി മറിഞ്ഞ ഋതുക്കളില്‍ ഉരസി മൂര്‍ച്ച കൂട്ടി,
എന്റെ രോഗത്തിന് മരുന്നേകിയവര്‍ സിദ്ധന്മാര്‍.
കരിഞ്ഞ പച്ച മാംസത്തിന്റെ ഗന്ധമുള്ള മഷികൊണ്ട്,
എഴുതിയവര്‍ സത്യസന്ധര്‍.
തലകീഴായ ചക്രവാളത്തില്‍ ഇരുന്ന്
ഞാന്‍ വായിച്ചു;
രക്ത സാക്ഷികള്‍ മരിക്കാറില്ല!!!

സഹയാത്രികന്‍

 കഴിഞ്ഞ ജൂലൈ പതിനാലിനാണ്‌ ഞാന്‍ അവനെ കാണുന്നത്‌, ദിവസം ഓര്‍ത്ത്‌ വെക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. എന്റെ ജന്മദിനമാണ്‌ ജൂലൈ പതിനാല്‌. നീണ്ട് ചുമലിനൊപ്പം ഇറക്കിയ മുടിയും ചെറിയ കുറ്റിതാടിയും തിളങ്ങുന്ന കണ്ണുകളുമൊക്കെയായി ഏതാണ്ട് എന്റെ അതേ പ്രായം തോന്നിക്കുന്ന അവനെ കണ്ടപ്പഴേ ഒരു കൌതുകം തോന്നി, ട്രൈനിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കവേ ഞാന്‍ കൈ കൊടുത്തു കയറ്റുകയായിരുന്നു.

 നല്ല തിരക്കുള്ളതിനാല്‍ ഡോറില്‍ ചാരി മുഖാമുഖം നിന്നു. ''ഒരു കൈ സഹായത്തിനു നന്ദി പറഞ്ഞുകൊണ്ട്‌ അവന്‍ സ്വയം പരിചയപ്പെടുത്തി.'' ഞാന്‍ നരന്‍'' ''ഹെലോ, ഞാന്‍ റിഹാന്‍ '' ''റിഹാന്‍!!നൈസ് നേം, എന്ത്‌ ചെയ്യുന്നു റിഹാന്‍??'' ഇവിടെ ഒരു ഓഡിട് കമ്പനിയില്‍ പ്ര്യാക്ടീസ് ചെയ്യുന്നു,അടുത്ത വീക്ക് ഗള്‍ഫില്‍ പോവുകയാണ്‌.'', ''എല്ലാം പരിശോധിച്ചറിഞ്ഞേ വിശ്വസിക്കൂ അല്ലേ താന്‍??'' അതെന്താ നരന്‍ അങ്ങിനെ ചോദിച്ചത്‌?'' ''ഏയ് ഒന്നുമല്ല താന്‍ തിരഞ്ഞെടുത്ത തൊഴില്‍ വച്ചൊരു പ്രവചനം നടത്തിയതാണു. ഹഹ''. അവന്‍ വാചാലനായി, ''റിഹാന്‍ ഇന്നു പതിവിലും സന്തോഷവാന്‍ ആണല്ലോ? ഇന്നു റിഹാന്‍ന്റെ ജന്മ ദിനമോ മറ്റോ ആണോ?'' ''ഇതെന്തൊരല്‍ഭുതാം,,ഞാന്‍ ആകെ അന്ധാലിച്ച് നിന്ന് പോയി, ''നരന്‍ താങ്കള്‍ ഒരസധാരണ മനുഷ്യന്‍ തന്നെ,അവിശ്വസനീയം, താങ്കള്‍ക്ക് എന്നെ മുമ്പ്‌ പരിചയമുണ്ടോ? താങ്കള്‍ എന്റെ ഏതെങ്കിലും സുഹൃത്തിന്റെ സുഹ്രുത്ത്താണോ?'' വീണ്ടും അതേ ചിരി''ഹഹഹ റിഹാന്‍ ഭയപ്പെടാതെ, ഞാന്‍ വെറുതെ ഒന്നു ഗസ് ചെയ്തതാ..''എന്നിട്ട്‌ കാമുഖി എന്ത്‌ പിറന്നാള്‍ സമ്മാനമാണ്‌ തനിക്ക്‌ തന്നത്‌? നല്ലൊരു ലെദര് പേഴ്സ്‌ ആവാനാണ് സാധ്യത''. ''നരന്‍ സത്യം പറയൂ.. താങ്കള്‍ ആരാണു? എന്നെ എങ്ങിനെ അറിയും? എനിക്ക് ഇതൊന്നും ഒരു തമാശയായി തോന്നുന്നില്ല..എന്താണു താങ്കളുടെ ഉദ്ദേശം??'' '' റിഹാന്‍ വെറുതെ ടെന്‍ഷന്‍ ആവന്ട, ഞാന്‍ താങ്കളുടെ ഒരു പുതിയ സുഹൃത്ത് പോരേ?? അവള്‍ തന്ന പേഴ്സ്‌ ഇഷ്ടപ്പെട്ടോ, പറയൂ..? അവന്റെ പ്രവചനവും കളിയാക്കളും എന്നെ വല്ലാത്തൊരു ഭീതിയിലേക്ക് എത്തിച്ചു, ഞാന്‍ മൌനം പ്രാപിച്ചു..

അവന്റെ പെരുമാറ്റത്തില്‍ എനിക്ക് ഇഷ്ടക്കേട് ഉണ്ടെന്നു മനസ്സിലാക്കിയത് കൊണ്ടാവണം അവന്‍ വേറെ എന്തൊക്കെയോ സംസാരിച്ച്‌ തുടങ്ങി, ഞാന്‍ പുറത്തേക്ക്‌ നോക്കിക്കൊണ്ട്‌ നിന്നു, ട്രൈന്‍ ആലുവ സ്റ്റേഷനില്‍ എത്തി, തിരക്കോഴിഞ്ഞുവെങ്കിലും ഇരിക്കാന്‍ സീറ്റോന്നുമില്ല., വെറുതെ മൊബൈല്‍ഫോണ്‍ എടുത്ത്‌ നോക്കി, അനുവിന്റെ എസ് എം എസ് ഒന്നും കാണാനില്ല, അവള്‍ ഹോസ്‌റ്റലില്‍ തിരിച്ചെത്തിക്കാനും, ഇനിയിപ്പോ നാളെ പുലര്‍ച്ചക്കെ അവളുടെ എന്തെങ്കിലും വിവരം കിട്ടൂ,ഇനിയൊരിക്കല്‍ ഇത്പൊലെ അവളോടൊപ്പം യാത്ര ചെയ്യാന്‍ കഴിയുമോ? അവളെ ഇത്ര അടുത്ത്‌ ഇനിഎനിക്ക് കിട്ടുമോ? എന്നെങ്കിലുമൊറിക്കല്‍ നാട്ടില്‍ തിരിച്ച് വരുമ്പോള്‍ എനിക്ക് വേണ്ടി കാത്തിരിക്കാന്‍ അവളെ അവളുടെ അച്ഛനുമമ്മയും സമ്മതിക്കുമോ...ഒരിക്കലുമില്ല, എല്ലാം അറിഞ്ഞ് കൊണ്ട് തന്നെയാണ് അടുത്തത്‌. എന്നെങ്കിലുമൊരിക്കല്‍ പിരിയെണ്ടി വരുമെന്ന് മനസ്സ്‌ പലവട്ടം പറഞ്ഞിരുന്നു,എന്നിട്ടും. . രാവിലെ ബസ്സില്‍ ഇങ്ങോട്ട്‌ ഒരുമിച്ചാണു വന്നത്‌. അച്ഛന്‍ കാണുമെന്ന് പറഞ്ഞ്‌ എന്നെ ടൌണിലേക്ക് നടത്തിച്ചു അവള്‍. ഒരുപാട് നാള്‍ക്ക് ശേഷമാണ്‌ അവളെ ഒരു പകല്‍ മുഴുവന്‍ കൂടെ കിട്ടുന്നത്‌. അല്ലെങ്കില്‍ എന്നും പുലര്‍ച്ചെ ഹോസ്‌റ്റലിലെ കോയിന്‍ ഫോണില്‍ നിന്ന് ഒരു പത്തു മിനിട്ട് സംസാരം വീക്ക് എന്ടില്‍ അവള്‍ടെ വീടിനു മുന്നിലൂടെ പോവുമ്പോള്‍ ഒരു മിന്നായം, പിന്നെ കുറേ എസ് എം എസ്ഉം. അതാണ് ഞങ്ങളുടെ പ്രണയം. ആരും അറിയാതെ വര്‍ഷങ്ങള്‍ പിന്നിട്ട പ്രണയം. പെട്ടെന്നു കയറി വന്ന ഇവനിതെങ്ിനെ അറിഞ്ഞു!!!''ഹേയ്‌ റിഹാന്‍, തനിക്കെന്നെ കുറിച്ചുള്ള സംശയം ഇനിയും മാറിയില്ലേ? പേടിക്കേണ്ടടോ ഞാന്‍ മനശാസ്ത്രം പടിച്ച്‌ കൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ത്ഥിയാണ്.'' പോക്കറ്റില്‍ നിന്നും ഒരു സിഗരറ്റ് എടുത്ത്‌ കൊളുത്തി ഡോറിനടുത്തേക്ക്‌ നീങ്ങി നിന്നുകൊണ്ട് അവന്‍ പറഞ്ഞു. ട്രൈനില്‍ പുകവലി നിരോധിച്ചിരിക്കുന്നു എന്നു നരനറിയില്ലേ??'' ഞാന്‍ ധൈര്യം സംഭരിച്ച് അവനോട് ചോദിച്ചു. ''ഹഹ ട്രൈനില്‍ മാത്രമല്ല ഈ ലോകത്തുള്ള നിയമങ്ങളെല്ലാം തകര്‍ക്കപ്പെടേണ്ടതാണു, ആര്‍ക്ക്‌ വേണ്ടിയാണ് നിയമം? നിയമം സ്വാതന്ത്ര്യത്തിന്റെ അന്ധകനാണ്‌,ആരാണ്‌ ഈ നിയമങ്ങള്‍ കൊണ്ട് നന്നായത്? ഈ റൂട്ടില്‍ ഓടിയ ട്രൈനില്‍ നിന്ന് തന്നെയല്ലേ ഒരുത്തന്‍ ഒരു പാവം പെണ്‍കുട്ടിയുടെ സ്വപ്നങ്ങള്‍ പിച്ചി ചീന്തി പുറത്തേക്ക്‌ എറിഞ്ഞത്? അന്നാരുമുണ്ടായില്ലേ അവനെ നിയമം ഉപദേശിയ്ക്കാന്‍? എവിടെ നോക്കിയാലും വിലക്കുകള്‍,ജാതി,മതം, നിയമം,ബന്ധങ്ങള്‍ എല്ലാം പാഴ്. കയ്യിലുള്ള സിഗരറ്റ് പുറത്തേക്ക്‌ വലിച്ചെറിഞ്ഞ് അവനെന്നെ നോക്കി, എന്റെ സുഹൃത്തിനിഷ്ടമല്ലാത്തതൊന്നും എനിക്കും വേണ്ട.പക്ഷേ റിഹാന്‍ വലിച്ചിരുന്നു, എനിക്കറിയാം '' റിഹാന്‍, നീ ചിന്തിച്ചിട്ടുണ്ടോ അന്യ മതത്തില്‍ പെട്ട നിന്റെ പെണ്ണിനെ കെട്ടാന്‍ ഈ വിലക്കുകള്‍ നിന്നെ സമ്മതിക്കുമെന്ന്?'' മനസ്സിന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാന്‍ മിന്നി, ദേഷ്യം ഇരച്ച് കയറി. അവന്റെ ജുബ്ബയില്‍ കയറിപ്പിടിച്ച്‌ ചോദിച്ചു,''കുറേ നേരമായി നീ എന്നെ വട്ട് കളിപ്പിക്കുന്നു. പറ നീ ആരാണു???''ഹേയ്‌ റിഹാന്‍, താന്‍ എന്താണു ഈ കാണിക്കുന്നത്‌? നമ്മള്‍ മാത്രമല്ല ഈ ബോഗിയില്‍ ഉള്ളത്, മറ്റുള്ളവര്‍ ശ്രദ്ധിക്കും,കയ്യേടുക്കൂ..പ്ലീസ്,, ഞാന്‍ പറയാം.''

 കുറച്ച്‌ നേരത്തെ മൌനത്തിന് ശേഷം ചുറ്റിലും ഒന്ന് കണ്ണോടിച്ച് അവന്‍ പറഞ്ഞ്‌ തുടങ്ങി.''റിഹാന്‍ അഭ്യസ്ത വിദ്യനായ ഒരാള്‍ ആണ്, ഇങ്ങനെ ഷോര്‍ട്ട് ടെമ്പെര്‍ഡ് ആയാല്‍ അത്‌ തന്റെ ലൈഫിനെ ബാധിക്കും. ഞാന്‍ പറഞ്ഞില്ലേ ഞാനൊരു മനശാസ്ത്ര വിദ്യാര്‍ത്ഥിയാണ്, എന്റെ വേഷവും സംസാരവും ആയിരിക്കാം റിഹാന്‍ല് ദേഷ്യം ഉണ്ടാക്കിയത്. ഇതെന്റെ രീതിയാണ് റിഹാന്‍. ഞാന്‍ ആരെയും അധികം കയറി പരിചയപ്പെടാറില്ല, റിഹാനെ എനിക്ക് ഇഷ്ടപ്പെട്ടു, സഹ ജീവികളോടുള്ള തന്റെ ആത്മാര്‍ഥത എനിക്ക് കൈ തന്നു ട്രൈനില്‍ കയറാന്‍ സഹായിച്ചത്തില്‍ നിന്ന് മനസ്സിലായി.ആത്മാവുകളുടെ സൌഹൃദത്തിന്‌ മറ്റൊരു ലക്ഷ്യങ്ങളുമുണ്ടാകില്ല. അത്‌ കൊണ്ട് തന്നെയാണ് ഞാന്‍ തന്നോട്‌ ഇത്ര സൌഹൃദത്തോട് കൂടി സംസാരിച്ചതും..പിറന്നാളും പെഴ്സും എല്ലാം ഒരു നംബര് ആയി കൂട്ടിയാല്‍ മതി റിഹാന്‍..നമുക്ക്‌ നല്ല സുഹൃത്തുക്കളാവാം.'' എന്റെ ചുമലില്‍ തട്ടി അവന്‍ ചോദിച്ചു. ''ഇനിയും റിഹാന്റെ സംശയം തീര്‍ന്നില്ലേ??''നിന്റെ സ്‌നേഹിതന്‍ അവന്റെ മനസ്സു തുറക്കുമ്പോള്‍ നിന്റെ മനസ്സിലുണരുന്ന സംശയങ്ങളെ നീ ഭയക്കേണ്ടതില്ല, വിലക്കേണ്ടതുമില്ല'' ഇത്‌ ഞാന്‍ പറഞ്ഞതല്ല കേട്ടോ. എന്റെ ഒരു സുഹൃത്ത് പറഞ്ഞതാണ്''.
റിഹാന് സംസാരിക്കാന്‍ ഇഷ്ടപ്പെട്ട വിഷയമാവാം ഇനി നമ്മുടെ ചര്‍ച്ച.'' അവനെന്റെ മനസ്സിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. ''പറയൂ , എന്താണു റിഹാന് ഏറ്റവും ഇഷ്ടപ്പെട്ടത്, അതല്ലെങ്കില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒരാളുടെ പേര്‍ പറയൂ..''എനിക്കേറ്റവും ഇഷ്ടം എന്റെ സുഹൃത്ത് സിദ്ധാര്‍ത്ഥിനോടാണ്,അവന്‍ ഇന്നു ജീവിചിരുപ്പില്ല.''
''സൌഹൃദം'' എനിക്കുമെറ്റവും ഇഷ്ടം റിഹാനെപ്പോലുള്ളവരോടുള്ള സൌഹൃദങ്ങളാണ്, കുറച്ച്‌ വര്‍ഷങ്ങളായി ഞാന്‍ ഒറ്റക്കാണു റിഹാന്‍, നിനക്കാറിയുമോ..വീട്‌ വിട്ടിറങ്ങിയ ദിവസം പോലും എനിക്കോര്‍മയില്ല..റിഹാന്‍ കരുതുന്നുണ്ടാവും ഇപ്പോള്‍ ഈ യാത്ര എങ്ങോട്ടാണെന്ന്..പറയാം..എനിക്കൊരു സുഹൃത്തുണ്ടായിരുന്നു,ഒരുമിച്ച്‌ പടിച്ച്‌ വളര്‍ന്നവര്‍, അവനെ തേടിയാണ് എന്റേയീ യാത്ര..അവാനില്ലാതെ ഞാന്‍ അപൂര്‍ണ്ണനാണ്‌. റിഹാനെ ഓരോന്ന് പറഞ്ഞു ദേഷ്യം പിടിപ്പിച്ച പോലെ അവനേയും ഞാന്‍ കളിയാക്കുമായിരുന്നു.എന്നും അവന്റെ കയ്യിലുള്ളതെല്ലാം തട്ടിപ്പരിച്ചിരുന്നു ഞാന്‍, മുഖം വീര്‍പ്പിച്ച് പോവും, പക്ഷേ പത്തു മിനി ട്ടില്‍ കൂടുതല്‍ ഞങ്ങള്‍ പിണങ്ങിയിരിക്കാറില്ല...എന്തെങ്കിലും സൂത്രം കാണിച്ച്‌ ചിരിപ്പിക്കും ഞാന്‍ അവനെ.
എഴുത്തും പാട്ടുമായിരുന്നു അവന്റെ ഇഷ്ട വിനോദം, ഗസല്‍ കേട്ട് വൈകുന്നേരങ്ങളില്‍ ഞാനും അവനും കുന്നിന്‍ ചെരുവില്‍ കിടന്നു സിഗരറ്റ് പങ്കിടുമായിരുന്നു,രാത്രി അവന്‍ ഉറക്കമിളച്ചിരുന്നു എഴുതി പിറ്റേ ദിവസം എന്നെ കാണിക്കും.അത്‌ വായിച്ച് ഞാന്‍ പൊട്ടിച്ചിരിച്ച് പരിഹസിക്കും അവനെ.അവന്റെ മിക്ക രചനകളും എന്നെ കുറിച്ചായിരുന്നു..ഞങ്ങളുടെ സൌഹൃദത്തെ കുറിച്ച്‌. ''നിന്റെ ഭക്ഷണവും നിന്റെ ചിന്തകളും നിന്റെ സ്‌നേഹിതനാണ്‌. നിന്റെ മനസ്സിന്റെ വിശപ്പും ദാഹവും അറിയിക്കാന്‍ നീ അവനെ തെരയുന്നു.''
നരന്‍ പഴകിയ ഒരു ഡയറി എടുത്ത്‌ എനിക്ക് കാണിച്ച്‌ തന്നിട്ട്‌ പറഞ്ഞു.'അവന്‍ എഴുതിയതാണ്‌, ഞാന്‍ നേരത്തെ പറഞ്ഞില്ലേ റിഹാന്‍ എന്നെ സംശയത്തോടെ നോക്കിയപ്പോള്‍??''നിന്റെ സ്‌നേഹിതന്‍ അവന്റെ മനസ്സു തുറക്കുമ്പോള്‍ നിന്റെ മനസ്സിലുണരുന്ന സംശയങ്ങളെ നീ ഭയക്കേണ്ടതില്ല, വിലക്കേണ്ടതുമില്ല..എന്ന്? അതെല്ലാം അവന്റെ തത്വങ്ങളാണ്..എന്നിലെ ഭീതി അലിഞ്ഞലിഞ്ഞ്‌ ഇല്ലാതായി.ഞാന്‍ നരനെ ആകാംക്ഷയോടെ നോക്കിക്കൊണ്ടിരുന്നു.
''ഞാന്‍ ഇറങ്ങാനുള്ള സ്ഥലമായിത്തുടങ്ങി റിഹാന്‍, എപ്പോഴെങ്കിലും എന്നെ ബന്ധപ്പെടണം എന്ന് തോന്നുക്‌യാണെങ്കില്‍ ഈ അഡ്രസ്സില്‍ ഒരു കത്ത്‌ അയച്ചാല്‍ മതി, ഡയറിയില്‍ നിന്നൊരു പേജില്‍ അഡ്രസ്സ്‌ എഴുതി കീറിയെടുത്ത്‌ എനിക്ക് നീട്ടി, അത്‌ വാങ്ങിച്ച്‌ പോക്കറ്റിലിട്ടു.''റിഹാന്‍,ആ കാണുന്ന കുന്നിന്‍ മുകളില്‍ ഒരു വെളിച്ചം കണ്ടോ??അവിടെയാണ് ഇന്നെന്റെ ഇടത്താവളം''
ട്രൈന്‍ ഇരിഞ്ാലക്കുട സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും സമയം എട്ട്‌ കഴിഞ്ഞിരുന്നു.''അപ്പോ ശരി, തന്നെ അല്‍പ്പം വിഷമിപ്പിച്ചിട്ടുണ്ട്‌ ഞാന്‍, ക്ഷമിക്കുമല്ലോ..ഇറങ്ങുന്നു യൂ ടേക്ക്‌ ഏ ഗുഡ് കെയര് ,ഗുഡ്ബൈ.. എന്നും പറഞ്ഞവന്‍ ഇറങ്ങി നടന്നു. സീറ്റുകള്‍ കാലിയായി തുടങ്ങി, ജനലിനോട്‌ ചേര്‍ന്ന ഒരു സീറ്റില്‍ പോയിരുന്നു.ദൂരെ കുന്നിന്‍ മുകളില്‍ ആ വെളിച്ചത്തിലേക്ക്‌ നോക്കി..തണുത്ത കാറ്റ്‌ എപ്പഴോ ഉറക്കത്തിലേക്കെത്തിച്ചു.ചായക്കച്ചവടക്കാരുടെ ബഹളം കെട്ടാണ് ഉണര്‍ന്നത്‌.വണ്ടി ഷൊര്‍നൂര്‍ എത്തി, വേഗം ചാടിയിറങ്ങി ബസ്‌സ്റ്റാന്ടിനെ ലക്ഷ്യമാക്കി നടന്നു.ഭാഗ്യം ബസ്‌ എടുത്തിട്ടില്ല ലാസ്റ്റ്‌ ബസ്സാന്‌ ഇത്‌ കിട്ടിയില്ലെങ്കില്‍ ഓട്ടോ പിടിച്ച് പോവെണ്ടി വന്നിരുന്നു..വീട്ടിലെത്തി കുളി കഴിഞ്ഞ്‌ റൂമിലെത്തിയപ്പോഴാണ് ഡ്രസ്സില്‍ നരന്റെ അഡ്രസ്സെഴുതിയ കടലാസ്‌ ഉള്ള ഓര്‍മ്മ വന്നത്‌. വേഗം അത്‌ തപ്പിയെടുത്തു വായിച്ചു.''സുഹൃത്തില്‍ നിന്നും പിരിയുമ്പോള്‍ വിഷമിക്കാതിരിക്കുക, അവനില്‍ നീ എന്താനോ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്‌, അത്‌ അവന്റെ അസാന്നിധ്യത്തില്‍ കൂടുതല്‍ തെളിച്ചമുള്ളതാകും.'' എന്നില് വീണ്ടും ഭീതി ഉടലെടുത്തു...ഈ കയ്യക്ഷരം എനിക്കറിയാം??? ഇതവനെവിടുന്ന് കിട്ടി...?? ഇതെന്റെ ഡയറിയുടെ പേജാണല്ലോ??? വേഗം ഷെല്‍ഫിലെ പഴയ ഡയറി കയ്യിലെടുത്തു.പേജുകള്‍ മറിച്ച്‌കൊണ്ടിരുന്നു,എന്റെ കൈകള്‍ വിറക്കാന്‍ തുടങ്ങി,കണ്ണുകള്‍ നിറഞ്ഞോഴുകി,കുളിച്ച്‌ തണുത്ത ശരീരം വീണ്ടും വിയര്‍ത്തു. സെപ്റ്റമ്പര്‍ രണ്ട്‌, എന്റെ സിദ്ദ് വിടപറഞ്ഞ ദിവസം....സിദ്ദ്....നീയായിരുന്നോ അത്‌??നിന്നെ തിരഞ്ഞപ്പോഴൊന്നും അടുത്ത്‌ വരാതെ..എന്നെ ഭയപ്പെടുത്തി കള്ളച്ചിരി ചിരിച്ച് അകന്ന് പോയല്ലെ നീ സിദ്ദാര്ത്ഥ്..

സുഹൃത്തുക്കള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നിറക്കപ്പെട്ടവരാണ്, അവര്‍ വരും പോകും. സ്വര്‍ഗ്ഗം എന്നും നിലനില്‍ക്കും, അതനശ്വരമാണ്‌ സൌഹൃദം പോലെ.

എന്റെ കഥയും കവിതയും


വൃത്തവും താളവുമില്ലാതെ,
ഉപമാലങ്കാരങ്ങളില്ലാതെ,
അശാന്തിയുടെ രാവുകളില്‍
അന്ത:സംഘര്‍ഷ വേളകളില്‍
ഉള്ളിലുരുകുന്നരക്തം പേനത്തുമ്പിലൂടെ
എഴുതി ഒഴുക്കുന്നതാണെനിക്കെന്റെ കവിത.

അനുഭവങ്ങളുടെ കരിക്കട്ടകള്‍,
ഉലയിലിട്ടെരിച്ച് പേനത്തുംബിന്റെ മൂര്‍ച്ച കൂട്ടി,
നെഞ്ചിലേക്ക് കുത്തിയിരക്കി വലിച്ചെടുത്ത രക്തം
അലസമായി കടലാസിലേക്ക് കുടയുംപോള്‍...
എന്റെ കഥയും ജനിക്കുന്നു.
അവക്ക് വ്യാകരണമില്ല അക്ഷര ശുദ്ധി ഒട്ടുമില്ല.

Saturday, May 26, 2012

സന്ദേശം

ഇന്നു സുബഹിക്ക്‌ ഒരു സന്ദേശം കണ്ടു ഞാന്‍ എന്റെ  ഇന്‍ബോക്സില്‍...എന്റെ ഒരു സുഹൃത്ത്
അയച്ചതാണു,സന്ദേശത്തിന് മുകളില്‍ ഒരു ചുവന്ന പനിനീര് പുഷ്പം.. ഞാന്‍ അത്‌ കയ്യിലെടുത്ത്‌ സന്ദേശം വായിച്ച് തുടങ്ങി....

ഇത്രക്ക് സ്നേഹോഷ്മളമായ ഒരു അഭിവാദനം എനിക്ക് മുമ്പ്‌ കിട്ടിയിട്ടില്ല...താതന്റെ ആദ്യ രശ്മി തന്നെ
അവള്‍ എനിക്കായ് ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നു..അതില്‍ അവളുടെ പ്രണയം
ചാലിച്ചിട്ടുണ്ടത്രേ..അവള്‍ എനിക്കായ് ഒരുക്കിയ
പ്രാതല്,‍ മുന്തിരിച്ചാറും മധുരക്കനികളും ഞാന്‍ ഉണരാന്‍ കാത്ത്
തീന്‍ മേശയില്‍ തയ്യാറുണ്ടെന്നും  സന്ദേശത്തില്  അറിയിച്ചിരിക്കുന്നു ... കുളി കഴിഞ്ഞുടുക്കാന്‍ അലക്കി
തേച്ച വസ്ത്രങ്ങളില്‍ അവള്‍ സുഗന്ധം പൂശി
വച്ചിട്ടുണ്ട്‌, വെന്ചാമരവും വെള്ളക്കുത്ിരയും എന്നെ കാത്ത്‌ ഉധ്യാന
കവാടത്തില്‍ നില്‍പൂണ്ടെന്നും അറിയിച്ചിട്ടുണ്ട്‌..അകലെ കണ്ണാടിപോലെ ഒഴുകുന്ന അരുവികള്‍ക്ക് മീതെ
എനിക്കായ് പട്ടുമെത്ത
വിരിച്ച് രാവോളം കാത്തിരിക്കുമെന്നും..




വിങ്ുന്ന ഹൃദയം നിറകണ്ണുകള്‍എന്നിവയുടെ അകമ്പടിയോടെ ഞാന്‍ വായന പൂര്‍ത്തിയാക്കി.സ്വീകരിക്കാന്‍ കഴിയാത്തവന്റെ ദുഖം, നിരാകരിക്കാന്‍ കഴിയാത്താവന്റെ വേദന...ഇവ രണ്ടും
കൂട്ടി ഉരസിയപ്പോള്‍ മനസ്സ്‌ പൊള്ളി.

ആശാഗോപുരങ്ങള്‍

ഞാന്‍ ആശിച്ചിരുന്നു,

നിന്റെ കണ്ണിലെ മെഴുകുതിരിയുടെ വെട്ടം,
എന്റെ ഉള്ളിലെ ഇരുളിനെ അണച്ചേക്കുമെന്ന്.
നിന്റെ യൌവനം എന്നില് പെരുമഴക്കാലമായ്‌
തുള്ളി മുറിയാതെ പെയ്തു കൊണ്ടിരിക്കുമെന്ന്.
മിഴിനീര്‍ തുള്ളിയായ് നീയെന്റെ ചുണ്ടില്‍ വീണ്
ചുമ്പനം കൊണ്ടെന്റെ മൌനത്തെ വാചാലമാക്കുമെന്ന്‌.

ഞാന്‍ ആശിച്ചിരുന്നു,

മരുവാം കനവുകളെ നീ,
നിനവിന്റെ പച്ചപ്പുകളാക്കുമെന്ന്
നിന്റെ പതിഞ്ഞ നിശ്വാസത്തിന്റെ ചൂടേറ്റു,
എന്നിലെ വസന്ത രേണുക്കള്‍ ചുവന്ന് വിരിഞ്ഞെന്‍കിലെന്ന്.
പ്രണയ പര്‍വ്വതത്തിന്‍ മുകളില്‍ പന്തലിട്ട,
നിന്റെ വിണ്‍പട്ടുചേലയെന്‍
മോഹ തീരങ്ങളില്‍ ഉലഞ്ഞ്‌ വീഴുമെന്ന്.

ആശിക്കുന്നു ഞാന്‍ ഇന്നും,

എന്‍ ആശകള്‍ എരിഞ്ഞടഞ്ഞോര-
ഭസ്മകൂമ്പാരം സ്ഫടിക പാത്രം നിറക്കുമ്പോള്‍,
എന്തിനിനീയും വെറുതെ.. ആശിക്കാതിരുന്നെങ്കില്‍,
ആരുമെന്നെ തേടാതിരുന്നെങ്കില്‍.

ഈറന്‍ നിലാവ്

പ്രിയപ്പെട്ടവളെ,
നിശ്ശബദമാം ഏകാന്തവേളകളിലെന്നെ-
കനവിന്റെ താഴ്വാരങ്ങളിലേക്ക് കൊണ്ട് പോയവളെ..
എന്റെ ചിന്തകളെ കൊന്നു കുഴിച്ച് മൂടി,
ഈ പ്രാണന്റെ പിടച്ചില്‍ തീരുവോളം
നിന്നെ പ്രേമിച്ചവന്‍ ഞാന്‍..
മറക്കുക എല്ലാം പ്രിയേ, വെറും പ്രണയമല്ലോ ഇത്‌.

നിന്റെ കണ്ണീരില്‍,സ്വര്‍ഗ്ഗ ഭൂമികയില്‍,
നിന്റെ മൊഴികളിലെ മായാക്കാഴ്ചകളില്‍-
എന്റെ പ്രണയം തീയായ് പടര്‍ന്നിരുന്നു.

ഇനിയും വയ്യ..
കാലികപ്രയാണത്തിന്റെ വേഗങ്ങളില്‍,
ആഴത്തില്‍, എന്റെ പ്രണയം പൂന്ത് പോകുന്നു.
അണഞ്ഞ നിലാവെളിച്ചത്തിന്റെ കൂരമ്പുകള്‍
നോവായ് ചങ്കില്‍ തുളക്ക്യുന്നു.

സായന്തനങ്ങള്‍ എന്നും എന്റെ പകലിന്റെ നിനവുകള്‍ക്ക് മീതെ,
കനവിന്റെ രക്ത വര്‍ണ്ണം ചാലിച്ച്‌ തിരിച്ച് നടക്കും.
ഇരുട്ടില്‍ ചെന്നണയും, പ്രണയിക്കും പുലരുവോളം..
വീണ്ടുമൊരു പിന്‍ വിളികാത്ത്‌ ഒറ്റപ്പെടലിന്റെ-
ഘോരാന്തകാരത്തില്‍ പ്രണയം വിതുമ്പുന്നു.